കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ദുരൂഹതകൾ ഏറുന്നു. സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഹോസ്റ്റൽ അന്തേവാസികളും വിദ്യാർഥികളും കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ ദുരൂഹത. ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേ ദിവസം ഹോസ്റ്റൽ വിദ്യാർഥികൾ കൂട്ടത്തോടെ കൽപറ്റയിലും ബത്തേരിയിലും സിനിമയ്ക്കു പോയതായും ബാക്കിയുളളവർ തലശ്ശേരിയിലും കണ്ണൂരിലും ഉത്സവത്തിന് പോയെന്നുമാണ് ആന്റി റാഗിങ് സ്ക്വാഡിനു ലഭിച്ച മൊഴി.
സിദ്ധാർഥന്റെ മരണം കൊലപാതകം ആണെന്ന് ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ മൊഴിയിലും അസ്വഭാവികതയാണ് കാണാൻ കഴിയുന്നത്. സംഭവ ദിവസം ഹോസ്റ്റലിലുള്ളവരാരും സംഭവ സ്ഥലത്ത് ഇല്ലായിരുന്നു എന്നതും സിനിമ ടിക്കറ്റ് വരെ സൂക്ഷിച്ചു വെച്ചതും ദുരൂഹതകൾ ബാക്കിയാക്കുകയാണ്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണു കുട്ടികളെ ഹോസ്റ്റലിൽ നിന്നും മാറ്റിയതെന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട് . മൊഴിയിൽ സിദ്ധാർഥൻ ശുചിമുറിയിലേക്കു നടന്നുപോകുന്നതായി കണ്ട ഒരു വിദ്യാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളു. രാവിലെ മുതൽ സിദ്ധാർത്ഥൻ ഡോർമെറ്ററിയിലെ കട്ടലിൽ പുതപ്പ് തലയിലൂടെ മൂടിയ നിലയിൽ കിടക്കുന്നതായി മൊഴി കൊടുത്തവരാണ് അധികവും.
wayanad -Siddhartha's death is mysterious